ഒക്ലഹോമ സിറ്റി: ഒക്ലഹോമയിൽ നിയമപരമായ വിവാഹപ്രായം 18 വയസായി ഉയർത്തുന്നതിനുള്ള സുപ്രധാന ബിൽ (സെനറ്റ് ബിൽ 504) സംസ്ഥാന സെനറ്റ് ഐകകണ്ഠേന പാസാക്കി. നിലവിൽ പ്രായപൂർത്തിയാകാത്തവർക്ക് വിവാഹം കഴിക്കാൻ നൽകിയിരുന്ന എല്ലാ ഇളവുകളും പുതിയ നിയമത്തിലൂടെ നീക്കം ചെയ്യും.
വിവാഹിതരാകാൻ കുറഞ്ഞത് 18 വയസ് പൂർത്തിയാകണം. മാതാപിതാക്കളുടെ സമ്മതത്തോടെയോ കോടതി ഉത്തരവിലൂടെയോ 18 വയസിന് താഴെയുള്ളവർക്ക് വിവാഹം കഴിക്കാമെന്ന നിലവിലെ നിയമത്തിലെ പഴുതുകൾ ഇതോടെ അടയും.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ചൂഷണങ്ങൾക്കും മനുഷ്യക്കടത്തിനും ഇരയാകുന്നത് തടയാനാണ് ഈ നീക്കമെന്ന് ബിൽ അവതരിപ്പിച്ച സെനറ്റർ വാരൻ ഹാമിൽട്ടൺ പറഞ്ഞു.
ഒക്ലഹോമയിൽ നിലവിലുള്ള നിയമപ്രകാരം, രക്ഷിതാക്കളുടെ സമ്മതമുണ്ടെങ്കിൽ 16-17 വയസുകാർക്കും പ്രത്യേക സാഹചര്യങ്ങളിൽ കോടതി അനുമതിയോടെ 16 വയസിന് താഴെയുള്ളവർക്കും വിവാഹം കഴിക്കാമായിരുന്നു. പുതിയ ബിൽ നിയമമാകുന്നതോടെ ഇത്തരം വിവാഹങ്ങൾ പൂർണമായും നിരോധിക്കപ്പെടും. ബിൽ ഇനി ഒക്ലഹോമ ജനപ്രതിനിധി സഭയുടെ പരിഗണനയ്ക്ക് അയക്കും. അവിടെ കൂടി പാസായാൽ ഒക്ലഹോമയിൽ ബാലവിവാഹം പൂർണമായും നിരോധിക്കപ്പെടും.